എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയുള്ള പാർട്ട്-ടൈം കണ്ടിജന്റ് ജീവനക്കാരുടെ നിയമനം-പ്രവേശനകാലം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിക്കുന്ന പാർട്ട്-ടൈം ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് നിയമന ഉത്തരവ് കൈപ്പറ്റി 15 ദിവസം വരെ പ്രവേശനകാലം അനുവദിക്കാവുന്നതാണ്.

അടിയന്തരവും സവിശേഷവുമായ സാഹചര്യങ്ങളിലോ, മെഡിക്കൽ ബോർഡിൻ്റെ ശിപാർശയുടെ അടിസ്ഥാനത്തിലോ ജോലിയിൽ പ്രവേശിക്കുന്നതിന് അനുവദനീയമായ സമയപരിധിക്ക് പുറമേ 30 ദിവസം വരെ ദീർഘിപ്പിച്ച് നൽകാനുള്ള അധികാരം നിയമനാധികാരിയിലും 30 ദിവസത്തിൽ അധികം ദീർഘിപ്പിച്ച് നൽകാനുള്ള അധികാരം സർക്കാരിലും നിക്ഷിപ്തമാണ്.

നിയമന ഉത്തരവിൻ്റെ തീയതി മുതൽ 45 ദിവസത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ മാത്രമേ ജീവനക്കാരന് സീനിയോറിറ്റിക്ക് അർഹതയുണ്ടായിരിക്കുകയുള്ളു.

പ്രവേശനകാലം ദീർഘിപ്പിച്ച് നൽകുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം അനുവദിച്ചിട്ടുള്ള പ്രവേശനകാലം അവസാനിക്കുന്നതിന് മുമ്പുതന്നെ അതനുവദിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള അധികാരി സമക്ഷം ഉചിത മാർഗേണ സമർപ്പിക്കേണ്ടതാണ്.

അനുവദിക്കപ്പെട്ട പ്രവേശനകാലത്തിനുശേഷം സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഇത്തരത്തിൽ ലഭ്യമാകുന്ന അപേക്ഷകൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കേണ്ടതും ആയതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുമാണ്.

പ്രവേശകാലം ദീർഘിപ്പിച്ച് നൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കാൻ കഴിയാത്തതാണെങ്കിൽ ആയത് നിരസിച്ച വിവരം രജിസ്റ്റേർഡ് തപാൽ (കൈപ്പറ്റ് രസീത് സഹിതം) മുഖേന അപേക്ഷകനെ അറിയിക്കേണ്ടതും ജോലിയിൽ പ്രവേശിക്കുന്നതിന് തപാൽ കൈപ്പറ്റി പത്തു ദിവസം വരെ സമയം അനുവദിക്കേണ്ടതുമാണ്.

ടി ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാത്ത ഉദ്യോഗാർത്ഥികളുടെ നിയമന ഉത്തരവ് റദ്ദാക്കേണ്ടതും, ടി വിവരം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കേണ്ടതുമാണ്.

ഇത്തരത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നാമനിർദ്ദേശം ചെയ്യപ്പെട്ട് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയ്ക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്നാൽ, ടി നിയമനം NJD (Not Joining Duty) ആയി പരിഗണിക്കുന്നതാണ്.

ഒരു വർഷമോ, ആദ്യത്തെ പുതുക്കലോ ഏതാണോ ആദ്യം വരുന്നത് അതിനുള്ളിൽ മതിയായ കാരണം ബോധ്യപ്പെടുത്തി ഉദ്യോഗാർത്ഥി അപേക്ഷ നൽകിയാൽ മാത്രം സീനിയോറിറ്റി പുനഃസ്ഥാപിച്ച് വീണ്ടും നിയമനത്തിന് പരിഗണിക്കുന്നതാണ്. ആയതിന് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് ഓഫീസറെ സമീപിക്കേണ്ടതും ടി വസ്തുതകൾ നിയമന ഉത്തരവിൽതന്നെ രേഖപ്പെടുത്തേണ്ടതുമാണ്
No comments:
Post a Comment